രാമപുരം: കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വമാണ് ജനങ്ങൾ ഏല്‍പ്പിച്ചിരിക്കുന്നതെന്ന ബോധ്യം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്. രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ എംജി സർവകലാശാലാ റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന ഇച്ഛാശക്തിയോടെയാണ് യുഡിഎഫ് സർക്കാർ പ്രവർത്തനം തുടങ്ങിയത്. ജാതിവ്യവസ്ഥിതിയുടെ കടുത്ത അവഗണനകളില്‍ തളരാതെ പൊരുതി ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആര്. നാരായണന് ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാന്‍ യുവജനങ്ങള്‍ക്കു പ്രചോദനമാകണമെന്നും രാമപുരം പള്ളിയും കോളജും ഇത്തരം സേവനങ്ങളില്‍ വലിയ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
അമിത എല്‍സ് ബിനോയി (ഒന്നാം റാങ്ക് - ബികോം കോ-ഓപ്പറേഷന്), ജൊഹാന്‍ ജേക്കബ് (മൂന്നാം റാങ്ക് - ബിഎസ്സി ബയോടെക്നോളജി), അമല റോയി (അഞ്ചാം റാങ്ക് - ബിഎസ്സി ബയോടെക്നോളജി) മരിയ ബേസില്‍ (എട്ടാം റാങ്ക് - ബിസിഎ), ആര്. ശ്രീലക്ഷ്മി പത്താം റാങ്ക് (ബികോം കോ-ഓപ്പറേഷന്) എന്നിവരെ മെമന്റോ നല്കി മന്ത്രി ആദരിച്ചു.
കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ബ്ലോക്ക് പഞ്ചായത്തംഗം സി.ടി. രാജന്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, ജോബിന് പി. മാത്യു, ഐക്യു എസി കോ-ഓർഡിനേറ്റര്‍മാരായ സുനില്‍ കെ. ജോസഫ് കിഷോര്‍, ജിബി ജോണ്‍ മാത്യു, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.